Monday, June 20, 2011

ആരോടും പറയരുത്..




ആരോടും പറയരുത്..
ഹൃദയത്തില്‍ നിന്നൊഴുകുന്ന
രക്തച്ചുവയുള്ള  സ്വപ്നങ്ങള്‍ക്ക്  ഇനി 
നീ മാത്രമാണ് അവകാശിയെന്ന്...
...........................................
ഇന്നലെ വരെ,
ഞാനൊരു സങ്കടക്കടല്‍..
ഓര്‍മ്മകളുടെ ഉപ്പു തീര്‍ത്ത
മുറിവിന്റെ ചൊരുക്കില്‍
തൊണ്ടയില്‍ കുടുങ്ങിയ
നിലവിളിയുമായി
തളര്‍ന്നു കിടന്നവന്‍.


നിന്നിലേക്കുള്ള
വഴിദൂരമളന്ന 
ശബ്ദവുമായി,
കടല്‍ക്കാറ്റ്   കാതങ്ങള്‍
പൊയ്ക്കഴിഞ്ഞിരുന്നു  .
.................................
ഇന്ന്,
ആത്മാവിന്റെ ഉത്സവ ദിനം..
പുതിയ ഉടുപ്പണിഞ്ഞ് ,
അത്തര്‍ പൂശി,
ആളുകള്‍ക്കിടയിലൂടെ
ഒരു നടത്തമുണ്ട്...
ഇന്നെന്റെ ശിരസ്സ്‌ ഉയര്‍ന്നിരിക്കും.
മനസ്സില്‍ സംഗീതവും 
ചുണ്ടുകളില്‍ നിറഞ്ഞ പുഞ്ചിരിയും..
ഈ പ്രായത്തിലിനി
തുള്ളിച്ചാടുക വയ്യാ..


കളഞ്ഞു പോയതും
തിരിച്ചു കിട്ടിയതും
അത്ര മേല്‍ പ്രിയപ്പെട്ടതാണ്..
അല്ല, അതെന്റെ ആത്മാവ് തന്നെയാണ്.
....................................................


ആരോടും പറയരുത്..
ജീവാമൃത് പോലെ,
ഉളിലേക്ക് കിനിഞ്ഞിറങ്ങുന്ന
സാന്ത്വനത്തിന്റെ ഈ നനുത്ത സ്പര്‍ശം
വീണ്ടുമെന്നെ മനുഷ്യനാക്കുന്നു എന്ന്...


(ഉള്ളില്‍ ബാക്കിയായിരുന്ന സങ്കടത്തീയില്‍ വെള്ളമൊഴിച്ച്
കെടുത്തിയ വാക്കുകള്‍ക്ക്..ജ്ഞാനത്തിന്...)

Tuesday, December 28, 2010

സ്നേഹത്തിന്റെ മറ്റൊരു കണക്കു പുസ്തകം.


നിനക്കറിയുമോ,
സ്നേഹത്തിന്റെ ഈ പുസ്തകവും തുറന്ന് വെച്ച്
ഞാനീ ഇരിപ്പിരിക്കാന്‍ തുടങ്ങിയിട്ട്
നേരമെത്രയായെന്നു?
ആണ്ടറുതിയുടെ
വ്യാകുലതകളില്‍ മനസ്സുടക്കി
വീണ്ടു വിചാരത്തിന്റെ കപടതക്ക്
ആമുഖം കുറിക്കാന്‍
ഒരു ചടഞ്ഞിരിപ്പ്.

ഇപ്പോള്‍
എനിക്ക് തോന്നുന്നു,
ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍
അതില്‍ കത്തുന്ന ഒരാത്മാവുണ്ടായിരിക്കുമെന്ന്.
ഞാന്‍ നിന്നെ
സ്നേഹിക്കുന്നു എന്ന്
നീയെന്നോട്‌ പറയുമ്പോള്‍
ഉഷ്ണ പ്രവാഹത്തില്‍ ഉരുകിയൊലിക്കുന്ന
മനസ്സിന്റെ തേങ്ങലുകള്‍ ഉണ്ടായിരുന്നുവെന്നു.

നിഷ്കളങ്ക കൗമാരത്തിന്റെ 
വസന്ത കാലത്ത്
ഈ പുസ്തകത്തില്‍ നിറയെ
സ്നേഹ സങ്കീര്‍ത്തനത്തിന്റെ
 
വെളുത്ത താളുകളായിരുന്നു.

പിന്നീട്,
നിറയെ കുത്തി വരച്ചു
നീയത് വികൃതമാക്കിയത്
എന്തിനായിരിക്കും?

നീ കാണാതെ ഞാനൊളിപ്പിച്ച
മയില്‍‌പീലി തുണ്ടിനെ
പോക്ക് വെയിലിന്റെ
ഉമ്മറത്തിട്ടു കൊടുത്തതും
എന്തിനായിരിക്കും?


ഇന്നീ പുതുവര്‍ഷ തലേന്ന്
ആകെ കെട്ടു പിണഞ്ഞ
സ്നേഹത്തിന്റെ കണക്കുപുസ്തകത്തില്‍ നോക്കി
തലപുകഞ്ഞു ഞാനിരിക്കുന്നു.
ലാഭമെത്ര...നഷ്ടമെത്ര.....?

പഴകി പൊടിഞ്ഞു തുടങ്ങിയ
ഈ പുസ്തകത്തില്‍ നിന്ന്
ഏറെ താളുകളും നഷ്ടപ്പെട്ടിരിക്കുന്നു
എന്നോര്‍മിപ്പിക്കുമ്പോള്‍
നീ തല തല്ലി ചിരിക്കുന്നതെന്തിനാണ്..?

എങ്കിലും,
പറഞ്ഞും പറയാതെയുമൊഴുകിയ
നിന്റെ സ്നേഹത്തിന്റെ
കുളിര്‍ നീരുറവയില്‍  
ഞാനിത്തിരി നേരം മുങ്ങി കിടക്കട്ടെ. 

ലാഭ ചേദങ്ങള്‍ പൂജ്യമാകുന്ന
നിന്റെ ഓര്‍മയുടെ തീരത്ത്,
ഒരു നീല പൊന്മാന്‍
കണ്പാര്‍ക്കുന്നതെന്തായിരിക്കും.?
……

Wednesday, August 25, 2010

നാം ഇനിയും കണ്ടുമുട്ടുമെന്നോ..?

അന്ന്,
ആദ്യമായി നിന്നെ കണ്ടത്,
കെമിസ്ട്രി ലാബിന്റെ അരണ്ട വെളിച്ചത്തിലായിരുന്നു.
പിപ്പെറ്റും ബ്യൂരെറ്റും പിന്നെ ടിള്‍ട്രെഷനും  തീര്‍ത്ത കണ്ഫ്യൂഷനില്‍
ഞാന്‍ വിഷണ്ണനായി നില്‍ക്കുമ്പോള്‍,
നേര്‍ത്ത പുഞ്ചിരിയോടെ നീ അടുത്ത് വന്ന്,
തെറ്റും ശരിയും വേര്‍തിരിച്ച് ,
പിന്നീടൊന്നുമുരിയാടാതെ,
നടന്നു പോയി.

ഉച്ചയൂണിന്റെ നേരത്ത്,
ആണ്‍ കുട്ടികളുടെ ബെഞ്ചില്‍
സ്ഥിരമായി അവശേഷിക്കുന്ന എന്നെ തിരഞ്ഞ്,
സീനിയര്‍ പെണ്‍കുട്ടികള്‍ എത്തിയപ്പോള്‍,
അവനെ വിട്ടേക്കൂ എന്നുരഞ്ഞു,
പിന്നെയും നീയെന്നെ രക്ഷിച്ചു.

(അന്ന് നീ പങ്കു വെച്ച,
ഉച്ചയൂണിന്റെ സ്വാദ്,
അന്നോ പിന്നീടോ ഞാനാരോടും പറഞ്ഞില്ല.)

ആകാശത്തിന്റെ
അനന്തമായ താരാപധത്തില്‍ നിന്ന്.
തിളങ്ങുന്ന ഒരു നക്ഷത്ര കുഞ്ഞ് ,
നിന്റെ കണ്ണുകളില്‍ കൂട് കൂട്ടിയത്,
ഞാന്‍ തിരിച്ചറിഞ്ഞത്
വളരെ പെട്ടെന്നായിരുന്നു.

മാസങ്ങളുടെ ഇടവേളയില്‍,
അതെ നക്ഷത്രക്കുഞ്ഞു,
മറ്റൊരുവളുടെ കണ്ണുകളിലേക്കു
ചേക്കേറിയപ്പോള്‍
ഞെട്ടിയത് ഞാനോ നീയോ?

ആദ്യം,
പെങ്ങളെന്നു വിളിച്ച്,
പിന്നെ പെണ്ണേ എന്നും,
വീണ്ടും....
കലാലയത്തിന്റെ പടിയിറങ്ങുമ്പോള്‍
നീയെനിക്കാരായിരുന്നു.?
എന്തായാലും അന്യരാവാതിരിക്കാന്‍
നമുക്കിടയില്‍ കാരണമൊന്നും ഉണ്ടായിരുന്നില്ല.
*********************************************

ഇന്ന്,
ഇരുപതാണ്ടിന്റെ ഓര്‍മ്മകള്‍ പേറി,
വിവര വിദ്യയുടെ കുരുക്കില്‍ കുരുങ്ങി,
നീ വീണ്ടും എന്റെ വിരല്‍ തുമ്പില്‍.
ഒരു ക്ലിക്ക് കൊണ്ട്,
ഞാന്‍ ചിരിച്ചതും ദേഷ്യപ്പെട്ടതും
നീ അനുഭവിക്കുന്നു.
പക്ഷെ വേണ്ടാ.

എന്റെ ജീവിതം പോലെ സംതൃപ്തമായതൊന്നു
നിനക്ക് കൂടി ആശംസിച്ചു
ഞാന്‍ വഴിയൊഴിഞ്ഞു പോകുന്നൂ.
വീണ്ടും കണ്ടു മുട്ടാമെന്ന ഒരു വാക്കും നോക്കും നേരാതെ,
നൊമ്പരപ്പെടുത്താതെ....

നിന്നെ ഞാന്‍
പെയ്തൊഴിയാത്ത
വര്‍ഷമെന്ന് വിളിക്കട്ടെ...

Saturday, August 7, 2010

നാം കഴുതകള്‍..(കഴുതകളെ ക്ഷമിക്കുക)



വാര്‍ത്ത പൊട്ടി വീണത്‌,
ഗാഡ നിദ്രയുടെയൊന്നും
നേരത്തായിരുന്നില്ല.

എന്നിട്ടും,
ചെവിടും മനസ്സും
കൊട്ടി അടച്ചു
ഉഗ്രമായുരങ്ങുന്നവനെ പോലെ
ഞാനമര്‍ന്നു കിടന്നു.

(
ഏറെ പണിപ്പെടാതെ
ഇങ്ങിനെയൊക്കെ
ആയി തീരുവാന്‍
എന്നെ പരിശീലിപ്പിച്ചത് കാലമോ ?)

ഇപ്പോള്‍
ചുറ്റിലും ആസുര നൃത്തത്തിന്റെ
ചിലമ്പൊലികള്‍.
വേദ മന്ത്ര ധ്വനികള്‍.
സിദ്ധന്‍ വരുന്നു.
വിശേഷപ്പെട്ടവന്‍.
ചുറ്റിലും പ്രമാണിമാര്‍.
വശ്യമാം പുഞ്ചിരി.

എനിക്കെഴുന്നേറ്റു നില്‍ക്കണം.
പാദാരവിന്ദങ്ങളില്‍
പ്രമാണം അര്‍പ്പിക്കണം.
അസ്വസ്ഥമായ മനസ്സിന്റെ
വിഹ്വലതകള്‍
ഇറക്കി വെക്കണം.
ഞാന്‍ ഊഴം കാത്തിരിക്കാം...
................................
ഇടിത്തീ,
എല്ലായ്പോഴും
അങ്ങിനെയാണ്.
നിനച്ചിരിക്കാതെ,
ക്ഷണിക്കാതെ....

ഇപ്പോള്‍,
ഞാന്‍ ഉണര്‍ന്നിരിക്കുന്നു.
(
അല്ല എന്നെ ഉണര്ത്തിയതാണ്.. .)
ചിലങ്കകള്‍ക്ക് പകരമിപ്പോള്‍
പോലീസ് ബൂട്ടിന്റെ മര്‍മരങ്ങള്‍.
കണ്ണും കരളും ചേര്‍ന്ന നിവേദ്യത്തില്‍
മുങ്ങി താഴ്ന്ന സ്ത്രീയുടെ നിലവിളി.
രമ്യ ഹര്മങ്ങളില്‍
നുരക്കുന്ന മദ്യം.
ശാന്തി തീരത്ത് നഷ്ടപ്പെട്ടതും
അതൊന്ന്.

വ്യര്ധമായിരുന്നു അതൊക്കെയും...
ഇപ്പോള്‍ എന്റെ അസ്വസ്ഥതകള്‍
രൌദ്ര ഭാവം പ്രാപിക്കുന്നില്ല.
ഞാന്‍ സ്വതന്ത്രനാവുന്നു.
വെളിച്ചം,
മനസ്സിലൂടെ നിറഞ്ഞ്,
ഗുരുവിനെ തിരഞ്ഞ്,
കടങ്കഥ പറഞ്ഞ്,
പരന്നൊഴുകുന്നു.

(പ്രകോപനം.സന്തോഷ്‌ മാധവന്‍.
കപട സന്യാസിമാര്‍ക്ക് ജാതിയും മതവുമില്ല.
(
ഈ കവിത മലയാളം ന്യൂസ്‌-ജിദ്ധ അക്കാലത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

Friday, January 2, 2009

ആ ഷൂസ് ഒരു തുപ്പലാണ്...

മുന്തളിര്‍ അല്‍ സൈദ്,
ജനതയുടെ വീര പുത്രാ,
താങ്കള്‍ക്കു നന്ദി.
ഇറാഖിന്‍റെ തെരുവോരങ്ങളില്‍ നിന്നു
ഇപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന
ആര്‍ത്ത നാദത്താല്‍ തപിച്ച
ഞങ്ങളുടെ ഹൃദയത്തിലിപ്പോള്‍
കുളിര്‍ കാറ്റു വീശുന്നു .
നീണ്ട കാല രാത്രികള്‍ക്ക് ശേഷം
ഞങ്ങളിന്നു നന്നായുറങ്ങും.
ആഗോള ഹിംസയുടെ മ്ലേച്ച പ്രതീകത്തിന് നേരെ
താങ്കളുടെ ആ തുപ്പലുണ്ടല്ലോ,
അബലന്റെ അവസാന ആയുധം..
യാങ്കിയുടെ ഇരുട്ടിന്റെ തടവറക്കുള്ളില്‍
മൃഗീയതയുടെ കരാള ഹസ്തങ്ങള്‍ ദേഹത്ത്
രക്തപ്പാടുകള്‍ തീര്‍ക്കുമ്പോള്‍
പ്രിയ സഹോദരാ,
താങ്കള്‍ കരയരുതേ...
ഈ ഗാനം,
ഹൃദയം കൊണ്ടു കേള്‍ക്കൂ.
ബാഗ്ദാദിലും ലോകത്തെവിടെയും
ചെകുത്താന്റെ മുഖമുള്ളവന്‍
കടിച്ചു തുപ്പിയ ആത്മാക്കളുടെ
ആഹ്ലാദ ഗീതം
താങ്കള്‍ക്കു കേള്‍ക്കാവുന്നില്ലേ ?
മനസ്സു ത്രസിക്കുകയും
ആത്മാഭിമാനം പിടഞ്ഞുയരുകയും ചെയ്യുന്ന
ഈ നിമിഷം,
അറിയാതെ ചോദിക്കുന്നു,
ഏത് ധീര മാതാവിന്‍റെ
ഗര്‍ഭ പാത്രത്തിലാണ് താങ്കള്‍ പിറവിയെടുത്തത്?
ഇനിയുമെന്നാണ് താങ്കളെ പോലൊരാള്‍...?

പുതുവര്‍ഷം ?

കൂട്ടുകാരാ,
ആയുസിന്‍റെ
വര്‍ണ്ണാഭമായ പുസ്തകത്തില്‍ നിന്ന്,
ഒരാണ്ടിന്റെ കൂടി
താളുകള്‍ കീറുന്നു.
നിഷ്ഫലമായൊരു
ആശംസ നേരാതിരുന്നാല്‍,
സത്യത്തില്‍ ,
നീ എന്നോട് പരിഭവിക്കുമോ?
കേട്ട പാട്ടൊന്നുമല്ല മധുരമെന്നും,
കേള്‍ക്കാനിരിക്കുന്നതിനെ കാത്തിരിക്കണമെന്നും
പറഞ്ഞവള്‍ വിടവാങ്ങാന്‍ ഒരുങ്ങുന്നു.
വിഷാദം നിറച്ചു വെച്ചൊരു പുഞ്ചിരിയോടെ..
പുലരിയുടെ തുടിപ്പാര്‍ന്ന
പുത്തന്‍ പ്രത്യാശയുടെ മുകുളങ്ങള്‍
മുമ്പൊരിക്കലും വാടാതിരുന്നിട്ടില്ല എന്നാണോ ?
പുതു വര്‍ഷമെന്നെ വിഭ്രമിപ്പിക്കാത്തതും
പിന്‍ വര്‍ഷമെന്നെ കരയിപ്പിക്കാത്തതും
എന്ത് കൊണ്ടാണ് ?
നന്മയുടെ പൂന്തോട്ടത്തില്‍ ഞാന്‍
കാവല്കാരനായിരുന്നു...
ഇരുട്ടിനു ശേഷം വെളിച്ചവും
പഞ്ഞത്തിനു ശേഷം സമൃദ്ധിയും
രോഗത്തിന് ശേഷം ആരോഗ്യവും
ഞാന്‍ സ്വപ്നം കണ്ടിരുന്നു.
ഞാനിന്ന് (എന്നും) ജീവിക്കുകയായിരുന്നു....
അത്ഭുതം, ഇപ്പോള്‍,
സാത്താന്റെ ധാന്യപ്പുരക്ക്
തീ പിടിച്ചിരിക്കുന്നു.
ലോകം തിരിച്ചു നടക്കുന്നു....
പ്രിയ സുഹൃത്തേ,
ഒടുക്കം,
കാലത്തിന്റെ ഈ ഇലയിലും
മഞ്ഞു വീഴും.
ആത്മഹര്‍ഷത്തിന്റെ നിമിഷങ്ങള്‍ക്ക് ശേഷം,
ഹിമക്കട്ടകള്‍ അതിനെ വിഴുങ്ങും.
അപ്പോഴും,
പുതുവര്‍ഷാശംസകള്‍ നേരാന്‍
ആരാണാവോ ബാക്കിയുണ്ടാവുക...?
സ്നേഹപൂര്‍വം ,