Wednesday, August 14, 2013

സമര സഖാക്കള്‍ക്ക് സ്നേഹപൂര്‍വ്വം.





എങ്കിലും എന്‍റെ പ്രിയ സമര സഖാക്കളേ..!!!
സത്യത്തില്‍ ഇതിനേക്കാള്‍ ഊഷ്മളതയോടെയും സഹാനുഭൂതിയോടെയും വേണം ഇപ്പോള്‍ നിങ്ങളെ അഭിസംബോധന ചെയ്യാന്‍ എന്നെനിക്ക് അറിയാഞ്ഞിട്ടല്ല. ആദ്യമേ പറയട്ടെ, ഞാനൊരു ഇടതുപക്ഷ അനുഭാവിയോ, സമരാനുകൂലിയോ അല്ല. മറിച്ച്, എതിര്‍ പാളയത്തില്‍ ശക്തിയോടെ ഉറച്ചു നിന്ന ഒരു വലതു മനസ്കനാണ് താനും. കടുത്ത ശത്രുവിന് പോലും അപമാനകരമായ ഒരു ജീവിതാനുഭവം നേരിടുമ്പോള്‍, അതിനോട് സഹതപിക്കേണ്ടത് മനുഷ്യത്തപരമായ കര്‍ത്തവ്യമായതിനാലാണ് അങ്ങേയറ്റം ഇഷ്ടത്തോടെ നിങ്ങള്‍ക്ക് ഞാനീ ചെറു കുറിപ്പ് എഴുതുന്നത്‌.

തലയില്‍ ഇടിത്തീ വീണത്‌ പോലെ സ്തംഭിച്ചു നില്‍ക്കുന്ന നിങ്ങളുടെ (ചില മാധ്യമ പ്രവര്‍ത്തകരുടെയും) ഇപ്പോഴത്തെ ഈ അവസ്ഥയില്‍ കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് ക്രൂരമാകും എന്നെനിക്കറിയാം. സമരം തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പ്‌ ഞാനെന്‍റെ ഒരു ഇടതുപക്ഷ സുഹൃത്തുമായി സംസാരിച്ചിരുന്നു. ഈ ഗവര്‍മെന്റിന്‍റെ രൂപീകരണ ശേഷം നിങ്ങള്‍ നടത്തിയ ക്ലച്ചു പിടിക്കാതെ പോയ ഓരോരോ സമരത്തിന്‍റെയും പേരെടുത്തു പറഞ്ഞു കൊണ്ട് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ഈ സമരം കൊണ്ട് നിങ്ങള്‍ എന്ത് നേടും..?





ഒരു സംശയവുമില്ലാതെ അദ്ദേഹം പറഞ്ഞു, ഉമ്മന്‍ ചാണ്ടിയുടെ രാജി. മാത്രമല്ല രാജിയുടെ രണ്ടാം ദിവസം അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യും. പിന്നെ കൂട്ട് പ്രതികളായ, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം എല്‍ എ മാര്‍, തുടങ്ങിയവരെ ഒക്കെ. “ഈ സമരം മുമ്പത്തെ ഒരു സമരം പോലെയുമായിരിക്കില്ല. അതിനു മാത്രം ഹോം വര്‍ക്ക് ചെയ്തിട്ടുണ്ട് പാര്‍ട്ടി നേതൃത്വം. എത്ര തന്നെ നീണ്ടു നിന്നാലും, എത്ര സഹനം ആവശ്യമായി വന്നാലും, ആവശ്യം നേടിയിട്ടല്ലാതെ ഞങ്ങള്‍ തലസ്ഥാന നഗരി വിടില്ല.”

ഈ ആവേശത്തിന്‍റെ എത്രയോ ഇരട്ടിയായിരുന്നു സമരത്തിനു പുറപ്പെടുമ്പോള്‍ നിങ്ങളുടെ നാട്ടുകാരും നിങ്ങളുമൊക്കെ പ്രകടിപ്പിച്ചിരുന്നത് എന്ന് ദൃശ്യമാധ്യമങ്ങള്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നിരുന്നു. (ഏറെ പുണ്യം ലഭിക്കും എന്ന് വിശ്വാസികള്‍ കരുതുന്ന ഹജ്ജ്‌, ശബരിമല, യാത്രികര്‍ക്ക് വീട്ടുകാരും നാട്ടുകാരും നല്‍കുന്ന യാത്രയയപ്പ് ചടങ്ങുകളെ ഓര്‍മിപ്പിച്ചിരുന്നു അവ.) ശരണം വിളികളെയും തക്ബീര്‍ വിളികളെയും തോല്പ്പിക്കുന്നത്ര ഉശിരില്‍ നിങ്ങള്‍ വിളിച്ച മുദ്രാവാക്യങ്ങളില്‍ എത്ര എത്ര പേരാണെന്നോ ആത്മ പുളകിതരായത്..?

അപ്പോഴും ആ ചടങ്ങുകളില്‍ മ്ലാനവദരായി നിന്നിരുന്ന ഒരു പറ്റം ചെറുപ്പക്കാരെ ആവേശത്തള്ളിച്ചയില്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ലാവലിന്‍കേസില്‍ 374 കോടി രൂപ  ഖജനാവിന് നഷ്ടപ്പെടുത്തിയ കേസില്‍ ഏഴാം പ്രതി സ്ഥാനത്ത് നില്‍ക്കുന്ന പാര്‍ട്ടി സെക്രട്ടറിയും, ഭൂമി ദാന കേസില്‍ നടപടികള്‍ നേരിടുന്ന പ്രതിപക്ഷ നേതാവുമൊക്കെ നയിക്കുന്ന ഈ സമരത്തിന്‍റെ പര്യവസാനം എന്താകുമെന്ന് ദീര്‍ഘദര്‍ശനം ചെയ്ത സഖാക്കളായിരുന്നു അവര്‍.

സമരം ഉദ്ഘാടനം ചെയ്യുന്ന  മുന്‍ പ്രധാനമന്ത്രി ദേവഗൌഡ കര്‍ണ്ണാടകത്തില്‍ നേരിടുന്ന അഴിമതി കേസുകളും, ബി.ജെ.പി യോട് സംബന്ധത്തിനു കാത്തിരിക്കുന്ന മകന്‍ കുമാരസ്വാമിക്കെതിരിലുള്ള അറ്റമില്ലാത്ത അഴിമതിക്കഥകളും, തമിഴനാട്ടിലെ നിങ്ങളുടെ സഖ്യകക്ഷി നേതാവ്, മുഖ്യമന്ത്രി, കുമാരി ജയലളിതക്കെതിരില്‍ നിലനില്‍ക്കുന്ന അനധികൃത സ്വത്ത് സമ്പാദനം, പിറന്നാള്‍ ചെക്ക് കേസുകളില്‍ നടക്കുന്ന വിചാരണ നടപടികളും, ഈ സമരത്തിന്‍റെ ചൈതന്യവും, ധാര്‍മ്മിക ശേഷിയും എത്രത്തോള ചോര്‍ത്തിക്കളയുന്നു എന്ന്, കേരളത്തിലെ നിഷ്പക്ഷരായ അനേക ലക്ഷങ്ങളോടൊപ്പം അവരും ചിന്തിച്ചിരിക്കാം.



കൂടെ, സമര വിഷയകമായ സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഒരു കേസ്‌ പോലും ഇല്ലാത്തതും, നിലവിലുള്ള തട്ടിപ്പ് കേസുകളില്‍ കാര്യക്ഷമമായ അന്വേഷണത്തിലൂടെ കൃത്യമായ നടപടികള്‍ അന്വേഷണ സംഘം സ്വീകരിക്കുന്നതും ശ്രദ്ധിക്കുന്ന പൊതു ജനങ്ങള്‍, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ ‘തഹരീര്‍ ചത്വര’ മാതൃകയില്‍ വളഞ്ഞു പിടിച്ചു പുറത്താക്കാന്‍ സമരം നടത്തുന്നതിലെ അസാംഗത്യവും അശ്ലീലതയും തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഏതു അന്വേഷണവും ആവാമെന്ന് അദ്ദേഹം പലവുരു പറഞ്ഞിരുന്നല്ലോ...

അപ്പോള്‍ ഞാന്‍ പറഞ്ഞ് വരുന്നത്. ഇപ്പോഴത്തെ നിങ്ങളുടെ സങ്കടകരമായ ഈ അവസ്ഥ വിധി കൊണ്ട് മാത്രം സംഭവിച്ചതല്ല എന്നാണ്. തിരിഞ്ഞു കടിക്കാന്‍ കാത്തിരുന്ന സോളാര്‍ പാമ്പിനെ എടുത്ത് തലവഴി ഇട്ടു തന്നത് അധികാര ആര്‍ത്തി മൂത്ത നിങ്ങളുടെ നേതാക്കള്‍ തന്നെയായിരുന്നു. അല്ലെങ്കിലും എന്‍റെ അത്ഭുതം, പഠനത്തിന്‍റെയും മനനത്തിന്‍റെയും ഉജ്ജ്വല പാരമ്പര്യമുള്ള ഇടതു പക്ഷ അണികള്‍ ചരിത്രപരമായ ഇത്തരമൊരു വിഡ്ഢിത്തത്തിനു എങ്ങിനെ നിന്ന് കൊടുത്തു എന്നതിലാണ്. അതല്ലെങ്കില്‍ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍ എന്ന രക്ത സാക്ഷിയുടെ വിധവ 'ഉമയുടെ'നെഞ്ചുലക്കുന്ന ഈ കണ്ണീരിന്റെ ശാപം നിങ്ങളെ ബാധിച്ചതാണോ.? അല്ലെങ്കില്‍ കണ്ണൂരിലെ ഷുക്കൂറിന്റെ ഉമ്മയുടെ.? തലശ്ശേരിയിലെ ഫസലിന്റെയും ജയകൃഷ്ണന്‍ മാഷുടെയുമൊക്കെ ബന്ധുക്കളുടെ..?



ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ‘എന്‍റെ ഓഫീസ്‌’ അന്വേഷണ പരിധിയില്‍ വരില്ല എന്ന് വ്യക്തമായി കേട്ട ശേഷവും ഉപരോധം നിറുത്തുന്നു എന്ന് പ്രഖ്യാപിച്ച നേതൃത്വത്തിന്‍റെ തലയില്‍ എന്തായിരുന്നു എന്ന് ഇനി ആലോചിച്ചിട്ടു കാര്യമില്ല. എന്ത് വിഡ്ഢിത്തമാണ് നിങ്ങള്‍ ഈ കാട്ടുന്നത് എന്ന് ചോദിക്കാന്‍, ഒന്ന് ഒച്ച വെക്കാന്‍, അണികളായി ഒരു ആണ്‍തരി പോലും അപ്പോള്‍ അവിടെ ഉണ്ടാകാതെ പോയത് നിങ്ങളുടെ പ്രസ്ഥാനം എത്തിപ്പെട്ട അതിരുകവിഞ്ഞ ദാസ്യബോധത്തിന്‍റെ ദുര്യോഗമാണ് കാട്ടിത്തരുന്നത്.

ഇത്ര മാത്രം ഒരുക്കങ്ങളോടെ നടത്തിയ ഈ സമരം തീര്‍ക്കാന്‍, ഇത്ര ബദ്ധപ്പാട് എന്തിനെന്നെങ്കിലും ചോദിക്കാമായിരുന്നില്ലേ നിങ്ങള്‍ക്ക്? ഒരാള്‍ക്ക്‌ പണിക്കൂലി ഇനത്തില്‍ ഒരു ദിവസം ലഭിക്കാമായിരുന്ന അഞ്ഞൂറ് രൂപ രണ്ടു ദിവസത്തിനു ഒരു ലക്ഷം പേര്‍ക്ക് കണക്കാക്കുമ്പോള്‍ പത്തു കോടി രൂപയുടെ നഷ്ടം വരുത്തി വെച്ചിട്ട് എന്ത് നേടിയെന്ന്..? സമരം നേരിടുന്നതിന് സംസ്ഥാന ഖജനാവില്‍ നിന്ന് ചിലവായ പൊതുജനത്തിന്‍റെ നികുതിപ്പണമായ കോടികള്‍ക്ക് ആര് ഉത്തരം പറയുമെന്ന്...? 
നിങ്ങളില്‍ അപൂര്‍വ്വം ചിലര്‍ ആ പ്രഖ്യാപനം കേട്ട് കയ്യടിക്കുന്നതും കണ്ടു. അടുത്ത മണിക്കൂറുകളില്‍ കേരളീയ പൊതുസമൂഹത്തിന്‍റെ പരിഹാസ ശരങ്ങള്‍ എങ്ങിനെയാണ് തങ്ങളെ വന്നു മൂടാന്‍ പോകുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കാതിരുന്ന ആ പാവങ്ങളുടെ തലയില്‍, ഇത്രയൊക്കെ തവണ ‘സോളാര്‍,സോളാര്‍’ എന്ന് ഉരുവിട്ടിട്ടും ഒരു സോളാര്‍ ബള്‍ബ്‌ പോലും കത്താതിരുന്നതെന്തേ..?


മാധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്നത് പോലെ എന്തെങ്കിലും ഒരു കരാറിന്‍റെ അടിസ്ഥാനത്തിലാണ് ഈ സമരം നിങ്ങളുടെ നേതാക്കള്‍ ഒറ്റു കൊടുത്തതെങ്കില്‍ പ്രിയ സുഹൃത്തുക്കളേ, നിങ്ങളുടെ ദുരവസ്ഥയില്‍ ഞാനും മനം നൊന്ത് സഹതപിക്കുന്നു.

എനിക്കറിയാം, നിങ്ങളില്‍ പലര്‍ക്കും നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കാത്ത വിധമുള്ള അപമാന ഭാരമാണ് നേതാക്കള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നതെന്ന്. നാട്ടിന്‍ പുറത്തെ പീടികക്കോലായില്‍ പരിഹാസത്തിന്‍റെ ക്രൂരമ്പുമായി കാത്തിരിക്കുന്ന തനി നാടന്‍ മനുഷ്യരുടെ മുമ്പില്‍ ഈ കീഴടങ്ങലിന്‍റെ രസതന്ത്രം വിവരിക്കാന്‍ സാധിക്കാതെ പരിഹാസ്യരാവുമ്പോള്‍, നിങ്ങളുടെ ദയനീയാവസ്ഥ കാണാന്‍ അവരുണ്ടാവില്ലല്ലോ.ബംഗാളിന്റെ ചുവപ്പന്‍ മണ്ണില്‍ നിന്ന് ഇതേ നേതാക്കളുടെ സഹചാരികള്‍ തന്നെയാണ് ഉപ്പു വെച്ച കലം പോലെയാക്കി നിങ്ങളുടെ പാര്‍ട്ടിയുടെ ശേഷക്രിയകള്‍ക്ക് തയ്യാറെടുക്കുന്നത് എന്ന് നിങ്ങള്‍ അപ്പോള്‍ ഓര്‍ത്തിരിക്കുമോ..?




എന്ത് ചെയ്യാം, സമര ശേഷം ഞങ്ങള്‍ വിജയിച്ചു എന്ന് വലിയ വായില്‍ വീമ്പിളക്കുന്ന, ലജ്ജയേതുമില്ലാത്ത നേതാക്കളുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുന്ന നിങ്ങളുടെ ‘ശരീര ഭാഷ’ ഞാന്‍ മനസ്സില്‍ കാണുന്നു. ഇനിയൊരിക്കലും ഈ നേതൃത്വത്തെ വിശ്വസിച്ചു ഒരു സമരത്തിനും ഇറങ്ങിപ്പുറപ്പെടില്ലെന്ന നിങ്ങളുടെ ദൃഡപ്രതിജ്ഞയുടെ പല്ല് ഞെരിക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നു..


ക്ഷമിക്കുക.
എല്ലാം മറക്കുക.
ജിവിതത്തിലെ ഏറ്റവും അഭിശപ്തമായ ആ മുപ്പതു മണിക്കൂറുകളെ ഇനിയൊരിക്കലും സ്മൃതിപഥത്തില്‍ എത്താത്ത വണ്ണം കുഴിച്ചു മൂടിയേക്കുക.







ലാല്‍ സലാം.

16 comments:

Basheer Vallikkunnu said...

സമരക്കാർക്ക് ആദരാഞ്ജലികൾ..

Unknown said...

ഇനിയും പറയല്ലേ ...പറഞ്ഞാല്‍ ഞാന്‍ കരഞ്ഞു പോകും ..... എന്നാലും ഞാനും നേരുന്നു ആദരാഞ്ജലികള്‍ .. ഈ അകാല മൃത്യുവിന് ....

musthak kodinhi said...

:)വിനാശകാലേ വിപരീത ബുദ്ധി

Noushad Koodaranhi said...

ബഷീര്‍ക്ക...അതിലേറെ ഒന്നും പറയാതിരിക്കുന്നതാവും ഈ ഘട്ടത്തില്‍ നല്ലത്...

Noushad Koodaranhi said...

സലാം ഭായ്.. വല്ലാത്തൊരു അകാല മരണം..അല്ലെ..?

Noushad Koodaranhi said...

ഇതിനു അതി ബുദ്ധി എന്ന് പറയണം മുസ്താക്ജീ...

ajith said...

വിലപേശലിനൊടുവില്‍ കച്ചോടം ഉറപ്പിച്ചു!

shameerasi.blogspot.com said...

ആഗ്രഹങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് ആഗ്രഹിക്കുന്നതെല്ലാം നേടണമെന്നോ .സ്വപ്നങ്ങള്‍ എല്ലാം പൂവണിയണമെന്നോ ഇല്ലല്ലോ ?ലാത്തിച്ചാര്‍ജ് മാത്രമാണ് നിങ്ങള്‍ ഒരുക്കി വച്ചതെങ്കില്‍ ഞങ്ങള്‍ പേടിക്കില്ലായിരുന്നു അണികള്‍ ഒഴുകിയേനെ .,.,ഇതു വെടിയുണ്ട ,.,.,വെറുതെ പേടിപ്പിക്കാന്‍ ഓരോരൊ പണി ഒപ്പിച്ചു വച്ചിട്ട് .,.,.,ഒരു കക്കൂസ് എങ്കിലും തുറന്നു വച്ചിരുന്നെങ്കില്‍ .,.,.,പിന്നേം പിടിച്ചു നിന്നേനെ .,.,..,.,ഇനി ഞങ്ങള്‍ സമരം പോളിഞ്ഞതിനു ഒന്ന്അടികൂടട്ടെ ചെയ്യട്ടെ അത് കഴിഞ്ഞു നോക്കാം മറ്റെല്ലാം.,.,.,

ഷാജി പരപ്പനാടൻ said...

ഒരു പിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു

നാട്ടുമൂപ്പന്‍ said...

ഈ കച്ചവടത്തില്‍ വലതു പക്ഷവും ചില ആനുകൂല്യം അനുവടിചിട്ടുണ്ടാവും, അല്ലെ ? നൌഷാദ് ഭായ്.

Unknown said...

ഷാജി കൈലാസിന്റെ സിനിമയുടെ ക്ലൈമാക്സ്‌ പോലെ
ഒരു ലക്ഷം പേര്‍ ആര്‍ത്തട്ടഹസിച്ച് എല്ലാ പ്രതിബന്ധങ്ങളും തകര്‍ത്ത് സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിക്കുന്നു.
ഉമ്മന്‍ ചാണ്ടിയെ കൈക്ക് കൈയോടെ പിടിച്ച് രാജിക്കത്തില്‍ ഒപ്പിടുവിക്കുന്നു...
വിജയശ്രീലാളിതരായി തിരിച്ചിറങ്ങുന്ന ലക്ഷക്കണക്കിനു ആള്‍ക്കാര്‍ക്ക് നേരെ തുരുതുരെ പട്ടാളം നിറയൊഴിയ്ക്കുന്നു.....
നൂറുകണക്കിനു പേര്‍ മരിച്ചു വീഴുന്നു..അവരുടെ ശവത്തില്‍ ചവിട്ടി നിന്നു പാര്‍ട്ടി സെക്രട്ടറി പറയുന്നു
" നമ്മള്‍ വിജയിച്ചിരിയ്ക്കുന്നു "ഹാ ! എത്ര മനോഹരമായ രംഗം !
ഒന്നാന്തരം ഒരു ആക്ഷന്‍ ത്രില്ലര്‍ കണ്ട പ്രതീതി !
അപ്പോള്‍ നിഷ്പക്ഷര്‍ എഴുത്ത് തുടങ്ങും നേതാക്കള്‍ തള്ളി വിട്ടിട് രക്ത സക്ഷിയായവരെ കുറിച്ച്.
അക്രമ സമരത്തെ കുറിച്ച്. ജാനാതിപത്യത്തെ കുറിച്ച്.
നിഷ്പക്ഷരുടെത് ഏതെടുത്താലും അടിക്കുന്ന ലോട്ടറിയാണ്.
സമരം അക്രമത്തിലേക്ക് നീങ്ങിയാല്‍ അക്രമപ്പാര്‍ട്ടി എന്ന് വിളിക്കാം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്ന് കരുതിയാൽ സമരം തോറ്റു എന്ന് പറയാം.
ഇനി സമാധാനമായ് ഉപരോധം തുടര്‍ന്നാല്‍ പറയാം രണ്ടു ദിവസം സെക്രട്ടര്രിയെട്ടു ഉപാരോധിച്ചാല്‍ കേരളാ ജനത പട്ടിണിയും ദുരിതവും അനുഭവിക്കുമെന്നു (ഉമ്മന്‍ സെക്രട്ടര്രിയെട്ടു പൂട്ടി നാട് വിട്ടാല്‍ ആ പ്രശനമില്ല കേട്ടോ ).
നിഷ്പക്ഷര്‍ ക്ക് ദേഹം നിറയെ കാലുകളായത് കൊണ്ട് എങ്ങനെ വീണാലും കാലു കുത്തിയേ വീഴൂ.60 ദിവസം ആയി സോളാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപെട്ടു ഇടതുപക്ഷവും ബി ജെ പി യും വിവിധ സമര മുറകള്‍ നടത്തുന്നു .
ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സമ്മതിച്ചത് പകുതി വിജയമായി വേണം കണക്കാക്കാം എന്നാണ് എന്റെ പക്ഷം.നമ്മുടെതു ജനാതിപത്യ രാജ്യവും, പ്രഖ്യാപിച്ചത് സഹന സമരവുമാണ്.
അതിനാല്‍ ഉമ്മന്‍ ചാണ്ടിയെ ബലപ്രയോഗത്തിലൂടെ രാജി വയ്പിക്കാന്‍ പറ്റില്ല. ഉമ്മ നു എതിരായ ജന രോഷം പ്രകടിപ്പിക്കാന്‍ മാത്രമേ കഴിയുള്ളൂ.
അത് വൃത്തിയായി പ്രകടിപിച്ചു ഇന്നലെയും ഇന്നും.അണ്ണ ഹസാരെ കേന്ദ്ര ഗവണ്മെന്റ് നു എതിരെ നടത്തിയ സഹന സമരം പരാജയമാണെന്ന് വിലയിരുത്താന്‍ ആകില്ല.
കാരണം ഒരു ജനാതിപത്യ രാജ്യത്തില്‍ അധികാര വര്ഗതിനെതിരെ നടത്തുന്ന സമരങ്ങള്‍ക്ക് ആശയ പ്രചരണം എന്ന ധര്‍മ്മമാണ് പ്രധാനം.
അതില്‍ അന്ന ഹസാരെ വിജയിച്ചു. അത് പോലെ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് ഉള്പെടുന്ന വിഭാഗം നടത്തിയ തട്ടിപ്പിനെ 90 ശതമാനം മലയാളികളുടെ മുന്നിലും നാഷണല്‍ മാധ്യമങ്ങളിലും പൊളിച്ചു കാണിക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വല്യ വിജയം.

Noushad Koodaranhi said...

അജിതെട്ടാ...ഇന്നലത്തെ പിണറായി, തിരുവഞ്ചൂര്‍ ഫോണ്‍ വിളിയില്‍ ന്യായമായും അങ്ങിനെ ചിലത് മണക്കുന്നുണ്ട്.....

Noushad Koodaranhi said...

ആസിഫേ,
അണികള്‍ വെടിയുണ്ട തന്നെ നേരിടാനും തയ്യാറായിരുന്നു.
പക്ഷേ, ഒന്നിനും ഒരവസരവും കൊടുക്കാതെ,
മുഖ്യ മന്ത്രിയെ ഉള്‍പ്പെടുത്താത്ത ഒരന്വേഷണം മാത്രം നേടി, ഈ സമരം ഇങ്ങിനെ അവസാനിപ്പിക്കാന്‍ ആര്‍ക്കായിരുന്നു ഇത്ര തിരക്കെന്ന അണികളുടെ ചോദ്യത്തിന് ആരാണ് ഉത്തരം പറയുക..?

majeed alloor said...

ഈ കുളിമുറിയില്‍ എല്ലാവരും നഗ്‌നന്‍മാര്‍

shafi chaliyam said...

ഞാനും നേരുന്നു ആദരാഞ്ജലികള്‍

shafi chaliyam said...

ഞാനും നേരുന്നു ആദരാഞ്ജലികള്‍