Sunday, May 6, 2012

ചുവപ്പ് നിലവിളിക്കുമ്പോള്‍ .......!



കരഞ്ഞു കലങ്ങിയ കണ്ണുകളോടെ
അവന്‍ ചോദിക്കുന്നു...
ചെഞ്ചോരക്കൂട്ടിനാല്‍  തുടുത്ത
ഞങ്ങളുടെ ഹൃദയധമനികളില്‍ നിന്ന്
ഇന്നിപ്പോള്‍
പുഴുത്തു നാറിയ ചലത്തിന്റെ പ്രവാഹം
എന്ത് കൊണ്ടായിരിക്കും...?

നന്മയുടെ അവസാന കണികയും
വറ്റി വരണ്ടിടത്ത്,
കൂടപ്പിറപ്പിലൊന്നിന്‍റെ
മുഖവും മൂക്കും ചെവിയുമരിഞ്ഞ്‌, 
ഉന്മത്തനൃത്തമാടിയവരുടെ
വെറുപ്പിന്‍റെ  വിപ്ലവം എന്തായിരുന്നിരിക്കും..?

അവരെ,
കശാപ്പു കത്തിയുമായി
അണിയിച്ചൊരുക്കി
ഇരുളിന്‍ മറവിലേക്കയച്ച 
കാട്ടാളക്കൂട്ടത്തിന്‍റെ 
മനസ്സിലെന്തായിരുന്നിരിക്കും...?

വയ്യ സുഹൃത്തെ,
ഇനിയൊട്ടും  വയ്യാ....
നാളെയുടെ സമ്പദ് സമൃദ്ധികള്‍
പണിയും തുണിയും അന്നവുമായി
കൂരകള്‍ തേടിയെത്തുന്ന വാഗ്ദാനത്തിനു
ചെവിയോര്‍ത്തിരിപ്പാന്‍.
സ്വപ്നങ്ങളുടെ നെഞ്ച് കീറുന്ന 
ചെന്നായ്ക്കൂട്ടങ്ങളോടൊപ്പം 
വേട്ടക്കാരനെ തിരയാന്‍...!

ഞങ്ങള്‍ തിരിച്ചറിയുന്നു..

ഇപ്പോളിപ്പോള്‍,
പകയുടെ ആള്‍ രൂപങ്ങള്‍ക്ക്‌
വല്ലാത്ത ക്രൌര്യമാണെന്ന്......
ഇനിയും നുണഞ്ഞു തീരാനുള്ള
രക്തത്തിന്റെ സ്വാദോര്‍ത്ത് ,
കൂര്‍ത്ത പല്‍മുനകളോടെ
ഇരുളിന്‍റെ വഴികളില്‍
അത് പാത്തിരിക്കുന്നുണ്ടെന്ന്...

ആശയങ്ങളുടെ വിദ്യുദ്‌പ്രവാഹത്തെ,
കൊലക്കത്തി  കൊണ്ടെതിരിടുന്ന 
രാഷ്ട്രീയ നപുംസകങ്ങള്‍ക്ക്
ചുവപ്പ് വെറുപ്പാകുന്നതും,
ചുവപ്പിനെ വെറുപ്പാക്കുന്നതും
മലഭോജ്യം പോലെ പ്രിയങ്കരമായിരിക്കുന്നെന്ന്  ... !

ചുവപ്പിപ്പോള്‍  വല്ലാതെ നിലവിളിക്കുന്നെന്ന്...!!!