Sunday, May 6, 2012

ചുവപ്പ് നിലവിളിക്കുമ്പോള്‍ .......!



കരഞ്ഞു കലങ്ങിയ കണ്ണുകളോടെ
അവന്‍ ചോദിക്കുന്നു...
ചെഞ്ചോരക്കൂട്ടിനാല്‍  തുടുത്ത
ഞങ്ങളുടെ ഹൃദയധമനികളില്‍ നിന്ന്
ഇന്നിപ്പോള്‍
പുഴുത്തു നാറിയ ചലത്തിന്റെ പ്രവാഹം
എന്ത് കൊണ്ടായിരിക്കും...?

നന്മയുടെ അവസാന കണികയും
വറ്റി വരണ്ടിടത്ത്,
കൂടപ്പിറപ്പിലൊന്നിന്‍റെ
മുഖവും മൂക്കും ചെവിയുമരിഞ്ഞ്‌, 
ഉന്മത്തനൃത്തമാടിയവരുടെ
വെറുപ്പിന്‍റെ  വിപ്ലവം എന്തായിരുന്നിരിക്കും..?

അവരെ,
കശാപ്പു കത്തിയുമായി
അണിയിച്ചൊരുക്കി
ഇരുളിന്‍ മറവിലേക്കയച്ച 
കാട്ടാളക്കൂട്ടത്തിന്‍റെ 
മനസ്സിലെന്തായിരുന്നിരിക്കും...?

വയ്യ സുഹൃത്തെ,
ഇനിയൊട്ടും  വയ്യാ....
നാളെയുടെ സമ്പദ് സമൃദ്ധികള്‍
പണിയും തുണിയും അന്നവുമായി
കൂരകള്‍ തേടിയെത്തുന്ന വാഗ്ദാനത്തിനു
ചെവിയോര്‍ത്തിരിപ്പാന്‍.
സ്വപ്നങ്ങളുടെ നെഞ്ച് കീറുന്ന 
ചെന്നായ്ക്കൂട്ടങ്ങളോടൊപ്പം 
വേട്ടക്കാരനെ തിരയാന്‍...!

ഞങ്ങള്‍ തിരിച്ചറിയുന്നു..

ഇപ്പോളിപ്പോള്‍,
പകയുടെ ആള്‍ രൂപങ്ങള്‍ക്ക്‌
വല്ലാത്ത ക്രൌര്യമാണെന്ന്......
ഇനിയും നുണഞ്ഞു തീരാനുള്ള
രക്തത്തിന്റെ സ്വാദോര്‍ത്ത് ,
കൂര്‍ത്ത പല്‍മുനകളോടെ
ഇരുളിന്‍റെ വഴികളില്‍
അത് പാത്തിരിക്കുന്നുണ്ടെന്ന്...

ആശയങ്ങളുടെ വിദ്യുദ്‌പ്രവാഹത്തെ,
കൊലക്കത്തി  കൊണ്ടെതിരിടുന്ന 
രാഷ്ട്രീയ നപുംസകങ്ങള്‍ക്ക്
ചുവപ്പ് വെറുപ്പാകുന്നതും,
ചുവപ്പിനെ വെറുപ്പാക്കുന്നതും
മലഭോജ്യം പോലെ പ്രിയങ്കരമായിരിക്കുന്നെന്ന്  ... !

ചുവപ്പിപ്പോള്‍  വല്ലാതെ നിലവിളിക്കുന്നെന്ന്...!!!



Wednesday, March 28, 2012

എന്റെ രണ്ടു രൂപ പത്തു പൈസയും രാഷ്ട്രപതിയും.!



(സംഭവം അല്‍പ്പം തല തിരിഞ്ഞതാണ്. പക്ഷെ എത്ര ആലോചിച്ചിട്ടും ഇത് പറയാതിരിക്കാന്‍ കഴിയുന്നില്ല. എല്ലാം വായിച്ചു കഴിഞ്ഞിട്ടും ഇതല്ല ശരി എന്ന് തോന്നുന്നുവെങ്കില്‍ അത് നിങ്ങളുടെ കുഴപ്പവുമല്ല.)
ഇന്നലെ എന്റെ ഓഫീസിലെ സൗദി സുഹൃത്ത് തുര്‍ക്കി സലാമ അവിചാരിതമായി ഒരു ചോദ്യം.
"രണ്ടു മൂന്നു ദിവസമായി നിങ്ങള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സുഹൃത്തുക്കളുടെ ഫെസ് ബുക്ക്‌ വാളില്‍ മുഴുവന്‍ നിങ്ങളുടെ പ്രസിഡന്റിന്റെ ചിത്രമാണല്ലോ, എന്തെങ്കിലും വിശേഷിച്ച്..?
അവരുടെ വിദേശ യാത്രാ സംബന്ധമായി നാട്ടില്‍ പത്ര മാധ്യമങ്ങളിലും എട്ടും പൊട്ടും തിരിയാത്ത പീക്കിരിപ്പയ്യന്മാര്‍ വരെ സോഷ്യല്‍ മീഡിയകളിലും നടത്തുന്ന പ്രചാരണങ്ങളെ കുറിച്ച് ഞാന്‍  വിശദീകരിച്ചു കൊടുത്തു. അവിശ്വസനീയമായ മുഖഭാവത്തോടെ ഇരിക്കുന്ന അവന്റെ ആ ഇരിപ്പ് കണ്ടപ്പോള്‍ എവിടെയാണ് പിഴച്ചതെന്നായി എന്റെ ശങ്ക.....
ഒരു വട്ടം കൂടി വിശദീകരണം ആവശ്യമെന്ന് തോന്നിയത് കൊണ്ട് അതിനു മുതിരവേ അവന്റെ ചോദ്യം വന്നു- നിങ്ങള്‍ ഇന്ത്യക്കാര്‍ ജനസംഖ്യയില്‍ നൂറു കൂടിയിലേറെ വരും എന്ന് കേട്ടിട്ടുണ്ട്.ശരിയല്ലേ..? 
എന്റെ ഉത്തരം അതെ എന്ന് കേട്ട പാടെ അവന്‍ കാല്കുലെടര്‍   കയ്യിലെടുത്തു. എന്തോ ചിലത് കണക്കു കൂട്ടിയ ശേഷം, "അതായത് ഓരോ ഇന്ത്യക്കാരനും കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് നിങ്ങളുടെ പ്രസിഡന്റിന്റെ വിദേശ യാത്രക്ക് വേണ്ടി മുടക്കിയത് വെറും രണ്ടു രൂപ പത്തു പൈസ മാത്രം.! ഇതിലിത്ര കോലാഹലത്തിനു എന്തിരിക്കുന്നു...?"
എന്ത്...?!!!
ദൈവമേ...ഞങ്ങളീ ഇന്ത്യക്കാര്‍ ഇങ്ങിനെ എച്ചിക്കണക്ക് പറയുന്നവരായോ..? കണക്കു ശരിയെന്നു ഉറപ്പു വരുത്തിയപ്പോള്‍ സത്യത്തില്‍ എനിക്കും  ലജ്ജ തോന്നി . പക്ഷെ  അങ്ങിനെ വിടാന്‍ പറ്റില്ലല്ലോ..  (മറ്റു രാജ്യക്കാരുടെ മുമ്പില്‍ സ്വന്തം നാടിനെ കുറ്റം പറയുന്നതില്‍ അഭിമാനിക്കുന്ന പുത്തന്‍ തലമുറയുടെ പ്രതിനിധി തന്നെയല്ലേ ഞാനും.?)
മിസ്ടര്‍ തുക്കീ, താങ്കള്‍ക്കറിയുമോ..? പണം ചിലവാകുന്നതില്‍ മാത്രമല്ല കാര്യം. ഇത്തരം യാത്രകള്‍ കൊണ്ട് ഞങ്ങളുടെ രാഷ്ട്രത്തിനു എന്ത് നേട്ടമാണ് ഉണ്ടാകുന്നത്..?
വീണ്ടും അവന്റെ മുഖത്ത്‌ അത്ഭുത ഭാവം.. "ഒരു രാഷ്ട്രത്തിന്റെ നായകന്‍ ഇതര രാജ്യം സന്ദര്‍ശിക്കുമ്പോള്‍ നേരിട്ടുള്ളതിനേക്കാള്‍ ഗുണ ഫലങ്ങള്‍ നേരിട്ടല്ലാതെ സംഭവിക്കുന്നുണ്ട്. ഉദാഹരണത്തിന് നിങ്ങളുടെ പ്രധാനമന്ത്രി സൗദി സന്ദര്‍ശിച്ച ആ കാലഘട്ടം ഒന്നോര്‍മിക്കൂ.. ഏതാണ്ട് രണ്ടാഴ്ച മുമ്പ് തന്നെ ഞങ്ങളുടെ ദേശീയ മാധ്യമങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. അടുത്ത പതിറ്റാണ്ടിലെ ലോക നേതൃത്വം കയ്യാളാന്‍ ധാര്‍മ്മികമായും മനുഷ്യശേഷി പരമായും ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഇന്ത്യയെപ്പോലുള്ള ഒരു മഹാരാജ്യത്തിന്റെ നേതാവിന്റെ സന്ദര്‍ശനത്തിനു അത്ര മാത്രം പ്രാധാന്യമുണ്ടെന്ന് ഓരോ സൗദി പൌരനെയും ഓര്‍മിപ്പിക്കുന്ന പരിപാടികളാണ് ആ ആഴ്ചകളില്‍ മാധ്യമങ്ങളില്‍, വിശേഷിച്ച്‌ ഗവര്‍മെന്റ് നിയന്ത്രിത മാധ്യമങ്ങളില്‍ വന്നു കൊണ്ടിരുന്നത്. നിങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, ടൂറിസം സാധ്യതകള്‍,സാസ്കാരിക വ്യതിരിക്തകള്‍ തുടങ്ങിയവയെ കുറിച്ചൊക്കെ ഞങ്ങളുടെ നാട്ടുകാര്‍ ഏറെ മനസ്സിലാക്കിയത് അക്കാലത്തായിരുന്നു. ഇതൊക്കെ തന്നെയല്ലേ താങ്കളുടെ രാജ്യത്തിന്‌ ലഭിക്കുന്ന വലിയ നേട്ടവും..?


"അല്ലാ..ഇത്ര തുക ചിലവായി എന്ന് നിങ്ങള്‍ക്കെങ്ങിനെയാണ് അറിയാന്‍ സാധിക്കുന്നത്....?

അവന്റെ ചോദ്യം....
രാജ്യത്തെ വിവരാവകാശ നിയമത്തെ കുറിച്ച് പറഞ്ഞപ്പോള്‍ യൂറോപ്പ്യന്‍ വിദ്യാഭ്യാസമുള്ള അവന്റെ മുഖം ചുവന്നു തുടുത്തു. "സ്വന്തം രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്നറിയാന്‍ പോലും സാധിക്കാത്ത വിവിധ രാജ്യവാസികളുടെ ഉള്‍സംഘര്‍ഷങ്ങള്‍ മനസ്സിലാകുമ്പോഴേ നിങ്ങളുടെ രാജ്യത്തിന്റെ മഹത്വം നിങ്ങള്ക്ക് മനസ്സിലാകൂ... വിവാദങ്ങള്‍ക്ക് ചിലവിടുന്ന അധ്വാനവും സമയവും സമ്പത്തും കുറച്ചു കൂടി ക്രിയാത്മകമായി ഉപയോഗിച്ചാല്‍.....!!!
ഛെ..ഛെ...ആകെ മോശമായി..ആ സംസാരം സിറിയയില്‍ നിന്നുള്ള ഇന്നലത്തെ വാര്‍ത്തകളില്‍ അവസാനിക്കുമ്പോള്‍ ഇനിയെന്നാണ് അഭിമാനിയായ ഒരിന്ത്യക്കാരന്‍ ആകാന്‍ സാധിക്കുക എന്നതായിരുന്നു എന്റെ ചിന്ത..!

(ഗുണപാഠം-സ്വന്തം രാജ്യത്തിന്റെ കുറ്റമായാലും സൗദിയിലെ പുതിയ തലമുറയോട് പറയുമ്പോള്‍ സൂക്ഷിക്കുക. ലോക വിചാരങ്ങളില്‍ അവര്‍ ഏറെ മുന്നേറിയിരിക്കുന്നു..അതിലുപരി 'ഹിന്ദി' എന്ന് വിളിക്കുന്ന ഇന്ത്യയോട്‌ അവരിലേറെപ്പേരും ഹൃദയ ബന്ധം സൂക്ഷിക്കുന്നു..)

 

Friday, October 21, 2011

വരകള്‍ വെളിച്ചമാകുമ്പോള്‍ ....


കൗമാരം.
ആദ്യം,
ഒരു വര വരച്ചു.
ഒരൊറ്റ വര.
അന്ന് മുതല്‍ ഞാന്‍
അധികപ്രസംഗി..


യൗവ്വനം...
ആദ്യ വരയില്‍ നിന്ന്
രണ്ടാമത്തെ വരയിലേക്ക്,
ചാഞ്ചല്ല്യത്തിന്റെ 
ചെറിയ ഇടവേള.
എന്നിട്ടും ഞാനാ വര വരച്ചു.
അപ്പോള്‍ മുതലാണ്‌
എനിക്കുമെന്നെ 
വേണ്ടാതായി തുടങ്ങിയത്.


മദ്ധ്യാഹ്നം..
ഇനി,
ഒരു വര കൂടി വരക്കണം.
അതെനിക്ക് കുറുകേ.
കഴിഞ്ഞാല്‍ നെടുകയും.
എനിക്കും നിങ്ങള്‍ക്കും
തെളിച്ചമാകാന്‍..
...........................
വരകള്‍ വെളിച്ചമാകുന്നത്
അങ്ങിനെയൊക്കെയാണ്...



(ചില വരകളുടെ മൂര്‍ച്ച,
-വരികളുടെയും-
അഹം ബോധത്തിന്റെ 
കടയ്ക്കലൂടെ  ആഴത്തില്‍
കടന്നു പോകുമത്രേ..)

Monday, June 20, 2011

ആരോടും പറയരുത്..




ആരോടും പറയരുത്..
ഹൃദയത്തില്‍ നിന്നൊഴുകുന്ന
രക്തച്ചുവയുള്ള  സ്വപ്നങ്ങള്‍ക്ക്  ഇനി 
നീ മാത്രമാണ് അവകാശിയെന്ന്...
...........................................
ഇന്നലെ വരെ,
ഞാനൊരു സങ്കടക്കടല്‍..
ഓര്‍മ്മകളുടെ ഉപ്പു തീര്‍ത്ത
മുറിവിന്റെ ചൊരുക്കില്‍
തൊണ്ടയില്‍ കുടുങ്ങിയ
നിലവിളിയുമായി
തളര്‍ന്നു കിടന്നവന്‍.


നിന്നിലേക്കുള്ള
വഴിദൂരമളന്ന 
ശബ്ദവുമായി,
കടല്‍ക്കാറ്റ്   കാതങ്ങള്‍
പൊയ്ക്കഴിഞ്ഞിരുന്നു  .
.................................
ഇന്ന്,
ആത്മാവിന്റെ ഉത്സവ ദിനം..
പുതിയ ഉടുപ്പണിഞ്ഞ് ,
അത്തര്‍ പൂശി,
ആളുകള്‍ക്കിടയിലൂടെ
ഒരു നടത്തമുണ്ട്...
ഇന്നെന്റെ ശിരസ്സ്‌ ഉയര്‍ന്നിരിക്കും.
മനസ്സില്‍ സംഗീതവും 
ചുണ്ടുകളില്‍ നിറഞ്ഞ പുഞ്ചിരിയും..
ഈ പ്രായത്തിലിനി
തുള്ളിച്ചാടുക വയ്യാ..


കളഞ്ഞു പോയതും
തിരിച്ചു കിട്ടിയതും
അത്ര മേല്‍ പ്രിയപ്പെട്ടതാണ്..
അല്ല, അതെന്റെ ആത്മാവ് തന്നെയാണ്.
....................................................


ആരോടും പറയരുത്..
ജീവാമൃത് പോലെ,
ഉളിലേക്ക് കിനിഞ്ഞിറങ്ങുന്ന
സാന്ത്വനത്തിന്റെ ഈ നനുത്ത സ്പര്‍ശം
വീണ്ടുമെന്നെ മനുഷ്യനാക്കുന്നു എന്ന്...


(ഉള്ളില്‍ ബാക്കിയായിരുന്ന സങ്കടത്തീയില്‍ വെള്ളമൊഴിച്ച്
കെടുത്തിയ വാക്കുകള്‍ക്ക്..ജ്ഞാനത്തിന്...)

Tuesday, December 28, 2010

സ്നേഹത്തിന്റെ മറ്റൊരു കണക്കു പുസ്തകം.


നിനക്കറിയുമോ,
സ്നേഹത്തിന്റെ ഈ പുസ്തകവും തുറന്ന് വെച്ച്
ഞാനീ ഇരിപ്പിരിക്കാന്‍ തുടങ്ങിയിട്ട്
നേരമെത്രയായെന്നു?
ആണ്ടറുതിയുടെ
വ്യാകുലതകളില്‍ മനസ്സുടക്കി
വീണ്ടു വിചാരത്തിന്റെ കപടതക്ക്
ആമുഖം കുറിക്കാന്‍
ഒരു ചടഞ്ഞിരിപ്പ്.

ഇപ്പോള്‍
എനിക്ക് തോന്നുന്നു,
ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍
അതില്‍ കത്തുന്ന ഒരാത്മാവുണ്ടായിരിക്കുമെന്ന്.
ഞാന്‍ നിന്നെ
സ്നേഹിക്കുന്നു എന്ന്
നീയെന്നോട്‌ പറയുമ്പോള്‍
ഉഷ്ണ പ്രവാഹത്തില്‍ ഉരുകിയൊലിക്കുന്ന
മനസ്സിന്റെ തേങ്ങലുകള്‍ ഉണ്ടായിരുന്നുവെന്നു.

നിഷ്കളങ്ക കൗമാരത്തിന്റെ 
വസന്ത കാലത്ത്
ഈ പുസ്തകത്തില്‍ നിറയെ
സ്നേഹ സങ്കീര്‍ത്തനത്തിന്റെ
 
വെളുത്ത താളുകളായിരുന്നു.

പിന്നീട്,
നിറയെ കുത്തി വരച്ചു
നീയത് വികൃതമാക്കിയത്
എന്തിനായിരിക്കും?

നീ കാണാതെ ഞാനൊളിപ്പിച്ച
മയില്‍‌പീലി തുണ്ടിനെ
പോക്ക് വെയിലിന്റെ
ഉമ്മറത്തിട്ടു കൊടുത്തതും
എന്തിനായിരിക്കും?


ഇന്നീ പുതുവര്‍ഷ തലേന്ന്
ആകെ കെട്ടു പിണഞ്ഞ
സ്നേഹത്തിന്റെ കണക്കുപുസ്തകത്തില്‍ നോക്കി
തലപുകഞ്ഞു ഞാനിരിക്കുന്നു.
ലാഭമെത്ര...നഷ്ടമെത്ര.....?

പഴകി പൊടിഞ്ഞു തുടങ്ങിയ
ഈ പുസ്തകത്തില്‍ നിന്ന്
ഏറെ താളുകളും നഷ്ടപ്പെട്ടിരിക്കുന്നു
എന്നോര്‍മിപ്പിക്കുമ്പോള്‍
നീ തല തല്ലി ചിരിക്കുന്നതെന്തിനാണ്..?

എങ്കിലും,
പറഞ്ഞും പറയാതെയുമൊഴുകിയ
നിന്റെ സ്നേഹത്തിന്റെ
കുളിര്‍ നീരുറവയില്‍  
ഞാനിത്തിരി നേരം മുങ്ങി കിടക്കട്ടെ. 

ലാഭ ചേദങ്ങള്‍ പൂജ്യമാകുന്ന
നിന്റെ ഓര്‍മയുടെ തീരത്ത്,
ഒരു നീല പൊന്മാന്‍
കണ്പാര്‍ക്കുന്നതെന്തായിരിക്കും.?
……

Wednesday, August 25, 2010

നാം ഇനിയും കണ്ടുമുട്ടുമെന്നോ..?

അന്ന്,
ആദ്യമായി നിന്നെ കണ്ടത്,
കെമിസ്ട്രി ലാബിന്റെ അരണ്ട വെളിച്ചത്തിലായിരുന്നു.
പിപ്പെറ്റും ബ്യൂരെറ്റും പിന്നെ ടയ്ട്രെഷനും  തീര്‍ത്ത കണ്ഫുഷനില്‍
ഞാന്‍ വിഷണ്ണനായി നില്‍ക്കുമ്പോള്‍,
നേര്‍ത്ത പുഞ്ചിരിയോടെ നീ അടുത്ത് വന്ന്,
തെറ്റും ശരിയും വേര്‍തിരിച്ച് ,
പിന്നീടൊന്നുമുരിയാടാതെ,
നടന്നു പോയി.

ഉച്ചയൂണിന്റെ നേരത്ത്,
ആണ്‍ കുട്ടികളുടെ ബെഞ്ചില്‍
സ്ഥിരമായി അവശേഷിക്കുന്ന എന്നെ തിരഞ്ഞ്,
സീനിയര്‍ പെണ്‍കുട്ടികള്‍ എത്തിയപ്പോള്‍,
അവനെ വിട്ടേക്കൂ എന്നുരഞ്ഞു,
പിന്നെയും നീയെന്നെ രക്ഷിച്ചു.

(അന്ന് നീ പങ്കു വെച്ച,
ഉച്ചയൂണിന്റെ സ്വാദ്,
അന്നോ പിന്നീടോ ഞാനാരോടും പറഞ്ഞില്ല.)

ആകാശത്തിന്റെ
അനന്തമായ താരാപധത്തില്‍ നിന്ന്.
തിളങ്ങുന്ന ഒരു നക്ഷത്ര കുഞ്ഞ് ,
നിന്റെ കണ്ണുകളില്‍ കൂട് കൂട്ടിയത്,
ഞാന്‍ തിരിച്ചറിഞ്ഞത്
വളരെ പെട്ടെന്നായിരുന്നു.

മാസങ്ങളുടെ ഇടവേളയില്‍,
അതെ നക്ഷത്രക്കുഞ്ഞു,
മറ്റൊരുവളുടെ കണ്ണുകളിലേക്കു
ചേക്കേറിയപ്പോള്‍
ഞെട്ടിയത് ഞാനോ നീയോ?

ആദ്യം,
പെങ്ങളെന്നു വിളിച്ച്,
പിന്നെ പെണ്ണേ എന്നും,
വീണ്ടും....
കലാലയത്തിന്റെ പടിയിറങ്ങുമ്പോള്‍
നീയെനിക്കാരായിരുന്നു.?
എന്തായാലും അന്യരാവാതിരിക്കാന്‍
നമുക്കിടയില്‍ കാരണമൊന്നും ഉണ്ടായിരുന്നില്ല.
*********************************************

ഇന്ന്,
ഇരുപതാണ്ടിന്റെ ഓര്‍മ്മകള്‍ പേറി,
വിവര വിദ്യയുടെ കുരുക്കില്‍ കുരുങ്ങി,
നീ വീണ്ടും എന്റെ വിരല്‍ തുമ്പില്‍.
ഒരു ക്ലിക്ക് കൊണ്ട്,
ഞാന്‍ ചിരിച്ചതും ദേഷ്യപ്പെട്ടതും
നീ അനുഭവിക്കുന്നു.
പക്ഷെ വേണ്ടാ.

എന്റെ ജീവിതം പോലെ സംതൃപ്തമായതൊന്നു
നിനക്ക് കൂടി ആശംസിച്ചു
ഞാന്‍ വഴിയൊഴിഞ്ഞു പോകുന്നൂ.
വീണ്ടും കണ്ടു മുട്ടാമെന്ന ഒരു വാക്കും നോക്കും നേരാതെ,
നൊമ്പരപ്പെടുത്താതെ....

നിന്നെ ഞാന്‍
പെയ്തൊഴിയാത്ത
വര്‍ഷമെന്ന് വിളിക്കട്ടെ...

Saturday, August 7, 2010

നാം കഴുതകള്‍..(കഴുതകളെ ക്ഷമിക്കുക)



വാര്‍ത്ത പൊട്ടി വീണത്‌,
ഗാഡ നിദ്രയുടെയൊന്നും
നേരത്തായിരുന്നില്ല.

എന്നിട്ടും,
ചെവിടും മനസ്സും
കൊട്ടി അടച്ചു
ഉഗ്രമായുരങ്ങുന്നവനെ പോലെ
ഞാനമര്‍ന്നു കിടന്നു.

(
ഏറെ പണിപ്പെടാതെ
ഇങ്ങിനെയൊക്കെ
ആയി തീരുവാന്‍
എന്നെ പരിശീലിപ്പിച്ചത് കാലമോ ?)

ഇപ്പോള്‍
ചുറ്റിലും ആസുര നൃത്തത്തിന്റെ
ചിലമ്പൊലികള്‍.
വേദ മന്ത്ര ധ്വനികള്‍.
സിദ്ധന്‍ വരുന്നു.
വിശേഷപ്പെട്ടവന്‍.
ചുറ്റിലും പ്രമാണിമാര്‍.
വശ്യമാം പുഞ്ചിരി.

എനിക്കെഴുന്നേറ്റു നില്‍ക്കണം.
പാദാരവിന്ദങ്ങളില്‍
പ്രമാണം അര്‍പ്പിക്കണം.
അസ്വസ്ഥമായ മനസ്സിന്റെ
വിഹ്വലതകള്‍
ഇറക്കി വെക്കണം.
ഞാന്‍ ഊഴം കാത്തിരിക്കാം...
................................
ഇടിത്തീ,
എല്ലായ്പോഴും
അങ്ങിനെയാണ്.
നിനച്ചിരിക്കാതെ,
ക്ഷണിക്കാതെ....

ഇപ്പോള്‍,
ഞാന്‍ ഉണര്‍ന്നിരിക്കുന്നു.
(
അല്ല എന്നെ ഉണര്ത്തിയതാണ്.. .)
ചിലങ്കകള്‍ക്ക് പകരമിപ്പോള്‍
പോലീസ് ബൂട്ടിന്റെ മര്‍മരങ്ങള്‍.
കണ്ണും കരളും ചേര്‍ന്ന നിവേദ്യത്തില്‍
മുങ്ങി താഴ്ന്ന സ്ത്രീയുടെ നിലവിളി.
രമ്യ ഹര്മങ്ങളില്‍
നുരക്കുന്ന മദ്യം.
ശാന്തി തീരത്ത് നഷ്ടപ്പെട്ടതും
അതൊന്ന്.

വ്യര്ധമായിരുന്നു അതൊക്കെയും...
ഇപ്പോള്‍ എന്റെ അസ്വസ്ഥതകള്‍
രൌദ്ര ഭാവം പ്രാപിക്കുന്നില്ല.
ഞാന്‍ സ്വതന്ത്രനാവുന്നു.
വെളിച്ചം,
മനസ്സിലൂടെ നിറഞ്ഞ്,
ഗുരുവിനെ തിരഞ്ഞ്,
കടങ്കഥ പറഞ്ഞ്,
പരന്നൊഴുകുന്നു.

(പ്രകോപനം.സന്തോഷ്‌ മാധവന്‍.
കപട സന്യാസിമാര്‍ക്ക് ജാതിയും മതവുമില്ല.
(
ഈ കവിത മലയാളം ന്യൂസ്‌-ജിദ്ധ അക്കാലത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.)