Friday, October 21, 2011

വരകള്‍ വെളിച്ചമാകുമ്പോള്‍ ....


കൗമാരം.
ആദ്യം,
ഒരു വര വരച്ചു.
ഒരൊറ്റ വര.
അന്ന് മുതല്‍ ഞാന്‍
അധികപ്രസംഗി..


യൗവ്വനം...
ആദ്യ വരയില്‍ നിന്ന്
രണ്ടാമത്തെ വരയിലേക്ക്,
ചാഞ്ചല്ല്യത്തിന്റെ 
ചെറിയ ഇടവേള.
എന്നിട്ടും ഞാനാ വര വരച്ചു.
അപ്പോള്‍ മുതലാണ്‌
എനിക്കുമെന്നെ 
വേണ്ടാതായി തുടങ്ങിയത്.


മദ്ധ്യാഹ്നം..
ഇനി,
ഒരു വര കൂടി വരക്കണം.
അതെനിക്ക് കുറുകേ.
കഴിഞ്ഞാല്‍ നെടുകയും.
എനിക്കും നിങ്ങള്‍ക്കും
തെളിച്ചമാകാന്‍..
...........................
വരകള്‍ വെളിച്ചമാകുന്നത്
അങ്ങിനെയൊക്കെയാണ്...



(ചില വരകളുടെ മൂര്‍ച്ച,
-വരികളുടെയും-
അഹം ബോധത്തിന്റെ 
കടയ്ക്കലൂടെ  ആഴത്തില്‍
കടന്നു പോകുമത്രേ..)

Monday, June 20, 2011

ആരോടും പറയരുത്..




ആരോടും പറയരുത്..
ഹൃദയത്തില്‍ നിന്നൊഴുകുന്ന
രക്തച്ചുവയുള്ള  സ്വപ്നങ്ങള്‍ക്ക്  ഇനി 
നീ മാത്രമാണ് അവകാശിയെന്ന്...
...........................................
ഇന്നലെ വരെ,
ഞാനൊരു സങ്കടക്കടല്‍..
ഓര്‍മ്മകളുടെ ഉപ്പു തീര്‍ത്ത
മുറിവിന്റെ ചൊരുക്കില്‍
തൊണ്ടയില്‍ കുടുങ്ങിയ
നിലവിളിയുമായി
തളര്‍ന്നു കിടന്നവന്‍.


നിന്നിലേക്കുള്ള
വഴിദൂരമളന്ന 
ശബ്ദവുമായി,
കടല്‍ക്കാറ്റ്   കാതങ്ങള്‍
പൊയ്ക്കഴിഞ്ഞിരുന്നു  .
.................................
ഇന്ന്,
ആത്മാവിന്റെ ഉത്സവ ദിനം..
പുതിയ ഉടുപ്പണിഞ്ഞ് ,
അത്തര്‍ പൂശി,
ആളുകള്‍ക്കിടയിലൂടെ
ഒരു നടത്തമുണ്ട്...
ഇന്നെന്റെ ശിരസ്സ്‌ ഉയര്‍ന്നിരിക്കും.
മനസ്സില്‍ സംഗീതവും 
ചുണ്ടുകളില്‍ നിറഞ്ഞ പുഞ്ചിരിയും..
ഈ പ്രായത്തിലിനി
തുള്ളിച്ചാടുക വയ്യാ..


കളഞ്ഞു പോയതും
തിരിച്ചു കിട്ടിയതും
അത്ര മേല്‍ പ്രിയപ്പെട്ടതാണ്..
അല്ല, അതെന്റെ ആത്മാവ് തന്നെയാണ്.
....................................................


ആരോടും പറയരുത്..
ജീവാമൃത് പോലെ,
ഉളിലേക്ക് കിനിഞ്ഞിറങ്ങുന്ന
സാന്ത്വനത്തിന്റെ ഈ നനുത്ത സ്പര്‍ശം
വീണ്ടുമെന്നെ മനുഷ്യനാക്കുന്നു എന്ന്...


(ഉള്ളില്‍ ബാക്കിയായിരുന്ന സങ്കടത്തീയില്‍ വെള്ളമൊഴിച്ച്
കെടുത്തിയ വാക്കുകള്‍ക്ക്..ജ്ഞാനത്തിന്...)